Monday, 24 September 2012

പരിഷ്ക്കാരങ്ങള്‍ - ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്

നവോദയ കണ്ടതില്‍ വച്ച്  ഏറ്റവും മഹത്തായ ചില പരിഷ്ക്കാരങ്ങള്‍ ഞാന്‍ നവോദയയില്‍ ഉണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാനും അനുഭവിക്കാനും പറ്റി ..... അതില്‍ ചില രസകരമായ സംഭവങ്ങളിലേക്ക് ...... ആദ്യം, നവോദയയുടെ ദിനചര്യയില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത സ്റ്റഡി ടൈം പരിഷ്ക്കാരങ്ങളില്‍ തുടങ്ങാം ..... എന്ത് തന്നെ സംഭവിച്ചാലും നവോദയയില്‍ സ്റ്റഡി ടൈം ഉണ്ടാവുമായിരുന്നു .... ആകെ അതില്‍ നിന്നും മോചനം കിട്ടുന്നത് വല്ല ക്ളസ്ടറോ റീജിയണലോ വരുമ്പോഴായിരുന്നു ..... നമ്മുടെ സ്വന്തം ഒളിംപിക്സ് ..... അത് കൊണ്ട് നവോദയ സ്റ്റഡി ടൈമും  മറക്കാന്‍ പറ്റില്ല ....

1. Noon Study (Uniform)

     ഇങ്ങനെയൊരു പരിഷ്ക്കാരം  നടന്നിരുന്നോ എന്ന് തന്നെ  ചിലര്‍ അദ്ഭുതപ്പെട്ടേക്കാം. ഞങ്ങള്‍ ആറാം ക്ളാസ്സില്‍ ചേര്‍ന്നപ്പോള്‍ ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു ( ഉറക്കം ) സ്റ്റഡി ടൈം തുടങ്ങിയിരുന്നത് . അന്നൊക്കെ കാഷ്വല്‍ ഡ്രസ്സിലാണ്  ഉച്ചയൂണിനു ശേഷം ക്ലാസ്സിലേക്ക്  പോകുന്നത് . പെണ്‍കുട്ടികളും കളര്‍ ഡ്രെസ്സില്‍ തന്നെ വരുമായിരുന്നു. അവരുടെ നൈറ്റ്‌ ഡ്രെസ്സ് അന്നും ഉണ്ടായിരുന്നെങ്കിലും , അത് ധരിക്കാന്‍ വൈകുന്നേരം മാത്രമേ അവരെ നവോദയ നിയമം അനുവദിച്ചിരുന്നുള്ളൂ എന്ന് തോന്നുന്നു . അല്ലെങ്കില്‍ ചിലപ്പോ ഉച്ചയ്ക്കും അലക്കാത്ത ( അയ്യോ ... അല്ല ..ആഴ്ചയില്‍ ഒരു ദിവസം മാത്രം അലക്കുന്ന; ആരോ പറഞ്ഞുള്ള അറിവാണ്...!!! ) ആ പണ്ടാരം ഡ്രസ്സ്‌ തന്നെ കേറ്റി വലിചിട്ടോണ്ട് വന്നേനെ. ഏതോ ഒരു Inspection ഡേയ് ക്ക് ആണ് ആദ്യമായി ഞങ്ങള്‍ ഉച്ചയ്ക്കത്തെ സ്റ്റഡി ടൈമില്‍ യൂണിഫോം ധരിക്കുന്നത്. അന്ന് അത് കണ്ടു ഇഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയങ്കരനായ പ്രിന്‍സിപ്പല്‍ , ശ്രീ ബാലസുബ്രമണ്യം സര്‍ പിന്നീട്  ഉച്ച സ്റ്റഡിക്കും യുണിഫോം നിര്‍ബന്ദമാക്കുകയായിരുന്നു.
മൂന്ന് മണിക്ക് തുടങ്ങാറുണ്ടായിരുന്ന സ്റ്റഡി ടൈം രണ്ടേ മുക്കാലിനും , അത് പിന്നെ രണ്ടരയ്ക്കും തുടങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഉച്ചയൂണിനു ശേഷം ഊരി  മാറ്റാറുണ്ടായിരുന്ന ക്യാന്‍വാസ്  ഷൂ നാല് മണി വരെ  നിര്‍ബന്ദമാക്കി ഉത്തരവിറക്കിയതും ഞാനുള്ളപ്പോള്‍ത്തന്നെയായിരുന്നു.
പിന്നീടു 'Noon  study'  ടൈം എന്ന പേര്  'remedial hour' എന്ന് എല്ലാരും മാറ്റി വിളിക്കാന്‍ തുടങ്ങിയത്  ഞങ്ങള്‍ പത്തില്‍ പടിക്കുംബോഴാണെന്നു തോന്നുന്നു.  അങ്ങനെ പല വലിയ മാറ്റങ്ങള്‍ക്കും  സാക്ഷ്യം വഹിച്ച ഒരു ബാച്ച് ആയിരുന്നിരിക്കാം ഞങ്ങളുടേത്.

2. നൈറ്റ്‌ സ്റ്റഡി ബ്രേക്കും ക്ളാസ്സിക്കല്‍ മ്യൂസിക്കും 

     നമ്മുടെ നവോദയ ക്ലാസ്സിന്റെ ചുമരിന്റെ പൊക്കത്തായി ഇപ്പോഴും ആ  സ്പീക്കറുകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് വയ്ക്കുന്നത് ഞങ്ങള്‍ പത്തില്‍ പഠിക്കുമ്പോഴാണ് . ക്ളാസ്സിക്കല്‍ മ്യൂസിക്‌ കേട്ട് പഠിച്ചാല്‍ ഓര്‍മ്മ ശക്തി കൂടും എന്ന് ആരോ ഗവേഷണത്തിലൂടെ തെളിയിച്ചതാണ് ഈ സ്പീക്കറുകള്‍ പിടിപ്പിച്ചതിനു പിന്നിലെ പ്രചോദനം എന്ന് പ്രിന്‍സിപ്പല്‍ സര്‍ ഒരു അസെംബ്ലിയില്‍ 8.30 മണി വരെ നിര്‍ത്തി പ്രസംഗിച്ചപ്പോഴാണ് അറിയാന്‍ ഇടയായത് .
സ്പീക്കറുകളില്‍ കൂടി ക്ലാസിക്കല്‍ മ്യൂസിക്‌  ( പാട്ടൊന്നും ആയിരുന്നില്ല , തബലയുടെയും വീണയുടെയും ഒക്കെ സഹായത്തോടെ വല്യ ഉസ്താദുമാര്‍ ഉണ്ടാക്കിയ കാസ്സെട്സ്  അങ്ങനെ കുറച്ചു കാലത്തേക്ക്  ഈവനിംഗ് സ്റ്റഡിയുടെ ഭാഗമായി) . ആറരയ്ക്ക് തുടങ്ങുന്ന സ്റ്റഡി ടൈമിന്റെ ഇടയ്ക്ക് ഏഴര ആകുമ്പോ ഒരു പത്തു മിനിട്ട് ബ്രേയ്കും ഉണ്ടായി. അപ്പൊ സ്പീക്കറില്‍ കൂടി സിനിമാ പാട്ടു വയ്ക്കും. പിന്നത്തെ പുകില് പറയണ്ടാരുന്നു , ഒരാഴ്ചയ്ക്കുള്ളില്‍ സ്പീക്കറുകള്‍ ശബ്ടിക്കാതായി. ( കുംബകര്‍ണന്മാരുടെ ഉറക്കത്തിനു ആ ക്ലാസിക്കല്‍ മ്യൂസിക്‌ ഭംഗം വരുത്തിയിരുന്നു എന്ന് സാറന്മാര്‍ അറിഞ്ഞു കാണില്ല )

3.  (ലേറ്റ് ) നൈറ്റ്‌ സ്റ്റഡിയും കാപ്പിയും പിന്നെ 'റാഗി'യും 

      പത്താം ക്ളാസ്സില്‍ എത്തിയപ്പോഴാണ്  ലേറ്റ് നൈറ്റ്‌ സ്റ്റഡി എന്ന  പുതിയ ഒരു അവതാരം കൂടി ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായത്. എന്തെങ്കിലും എഴുതാന്‍ അല്ലാതെ ആ സ്റ്റഡി ടൈം അധികം പ്രയോജനപ്പെടുത്തിയതായി ഞാന്‍   ഓര്‍ക്കുന്നേയില്ല . എന്നെക്കാളും  നന്നായി ഉറങ്ങുന്നവരും അന്നേരം പത്തിലും പന്ത്രണ്ടിലും പഠിക്കുന്നുണ്ടായത് അറിഞ്ഞത്   കൊണ്ടായിരിക്കണം പ്രിന്‍സിപ്പാള്‍ സര്‍ ഒന്‍പതേ കാലിനു  തുടങ്ങി പത്തേ മുക്കാലിന് അവസാനിക്കാറുണ്ടായിരുന്ന ആ സ്റ്റഡി ടൈം ന്റെ ഒത്ത നടുക്ക് ഒരു 'കാപ്പി' ബ്രേക്ക്‌ അനുവദിച്ചത്. കൂടെ രണ്ടു പാര്‍ലെ ബിസ്ക്കറ്റും . കൃത്യം ഒന്‍പതേ  ഇരുപതിന്  ഉറങ്ങിത്തുടങ്ങി ഒന്‍പത്  അന്‍പത്തോന്‍പതിന്  എഴുനേല്‍ക്കുന്ന പല വിരുതമാരും ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഉറക്കം പോകാനാണ് ആ കാപ്പി നല്‍കിയിരുന്നത് . പത്തു മിനിറ്റത്തെ കാപ്പി കുടി  ബ്രേക്ക്‌ നു ശേഷം വീണ്ടും നവോദയ കുംബകര്‍ണന്മാരെ ഉറക്കാതിരിക്കാനുള്ള കഴിവൊന്നും ആ കാപ്പിക്കുണ്ടായിരുന്നില്ല. അത് കഴിച്ചു ഉറക്കം വരാത്തവര്‍ പിന്നത്തെ അര മുക്കാല്‍മണിക്കൂര്‍ വര്‍ത്താനം  പറഞ്ഞും ഇരിക്കാറാണ്  പതിവ് .
       പില്‍ക്കാലത്ത് ഈ കാപ്പി യെ മാറ്റി 'റാഗി' (മുത്താറി) കൊണ്ട് വന്നു. ക്ഷീണത്തിന്  ഉത്തമ ഔഷദം എന്നാ ലേബലില്‍ പത്തു മണിക്ക് നടപ്പാക്കിയ ആ പരിഷ്ക്കാരം , അതുവരെ ഉറങ്ങാതിരിക്കാറില്ലായിരുന്ന പലരെയും ഉറക്കാന്‍ കഴിവുള്ള ഉറക്ക ഗുളികയായും  മാറി . റാഗിയില്‍ പാല്‍ ഒഴിച്ചാണ് ആദ്യം നല്കിയിരുന്നല്തെങ്കിലും പിനീട് നവോദയ ചെലവ് ചുരുക്കലിന്റെ ഭാഗമായി പാലും വെള്ളത്തില്‍ ഒരല്പം റാഗിയായി അത് മാറി. ( ഉറക്ക ഗുളികയുടെ വീര്യം കുറയ്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ്  നവോദയ അധ്യാപകരുമായി അടുത്ത ബന്ധമുള്ള പല ഭുജികളും ഇതിനെക്കുറിച്ച് അന്ന് അഭിപ്രായപ്പെട്ടത് )


4. മോര്‍ണിംഗ്  സ്റ്റഡിയും യോഗ ക്ളാസ്സും 

 ബോര്‍ഡ്‌ എക്സാം ഉണ്ടായിരുന്ന കുട്ടികള്‍ക്ക്  ഏര്‍പ്പെടുത്തിയ മോര്‍ണിംഗ് സ്റ്റഡിയെ പറ്റി ഞങ്ങള്‍ക്ക് മുന്‍പേ നവോദയയുടെ പടികളിറങ്ങിയ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അറിയാന്‍ വഴിയില്ല എന്ന് തോന്നുന്നു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് കുളിക്കണം ( ഹോ... എന്തൊക്കെ ആയിരുന്നു ) . എന്നിട്ട് സാധാരണ ഏഴേ കാലിനു സ്കൂളില്‍ പോകാറുള്ള പോലെ യുണിഫോമും ധരിച്ച്  അഞ്ചേ മുക്കാലോടെ ക്ളാസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. രാവിലെ കുളിച്ചു,  ഉറക്കം  പോയി എന്നൊന്നും ഇല്ലായിരുന്നു... ആറ്  ആറെക്കാല്‍ ആവുമ്പോഴേക്കും എല്ലാരും ഉറങ്ങുമായിരുന്നു. ബാകിയുള്ള സ്റ്റഡി ടൈമിനെ അപേക്ഷിച്ച് ഇതിനുണ്ടായ പ്രത്യേകതയും അതായിരുന്നു. വല്യ വല്യ ഭുജികള്‍ പോലും ഉറക്കത്തിന്റെ മുന്നില്‍ തോറ്റു പോയ സമയമായിരുന്നു മേല്‍ പറഞ്ഞ സ്റ്റഡി ടൈം . 
    ഇത്  കണ്ടിട്ടാണെന്നു തോന്നുന്നു പിന്നീടു മോര്‍ണിംഗ് സ്റ്റഡിക്ക് മുന്‍പേ യോഗ ക്ലാസ്സ്‌ തുടങ്ങിയത് .   വളരെ മടിയോടെ ചെയ്തിരുന്ന ആ യോഗകളില്‍ എല്ലാരും ഇഷ്ടപ്പെട്ടിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു...., 'ശവാസനം' !! . "ഇനി അടുത്തത് ശവാസനം" എന്ന്  യോഗ ഇന്‍സ്ട്രുക്ടര്‍ പറയുന്ന താമസം എല്ലാരും ചക്ക വെട്ടിയിട്ട പോലെ യോഗ ചെയ്യാന്‍ കൊണ്ട് വന്ന ബെഡ് ഷീറ്റിലേക്ക്  ഒറ്റ വീഴ്ചയാണ്   ( രാജന്‍ സര്‍ന്റെ ഭാര്യ ആയിരുന്നു അന്ന്  യോഗ ഇന്‍സ്ട്രുക്ടര്‍ എന്നാണെന്റെ ഓര്‍മ്മ ).  ഇന്‍സ്ട്രുക്ടര്‍ അന്ന് ആ  'ഒരൊറ്റ' യോഗ ചെയ്യാനുള്ള ആവേശം കണ്ടത് കൊണ്ടായിരിക്കണം പത്തു പതിനഞ്ച് മിനിട്ട് ശവാസനത്തിനു വേണ്ടി മാറ്റിത്തന്നത് .  അവര്‍ എല്ലാം കഴിയുമ്പോള്‍ ഉച്ചത്തില്‍ ക്ലാപ്പ് അടിച്ചു തീര്‍ന്നു എന്ന് പറയുമായിരുന്നത്രേ. കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്നെപോലുള്ള അനേകം പേരെ "ഡാ ... മതി ഉറങ്ങീത് " എന്ന് പറഞ്ഞു വിളിച്ചുണര്‍ത്താന്‍ ചുരുക്കം ചില യോഗ അഭ്യാസികള്‍ മാത്രമേ അന്ന് ആണ്‍കുട്ടികളില്‍ ഉണ്ടായിരുന്നുള്ളൂ. 

5. സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി 

     പണ്ടൊന്നും ഇല്ലായിരുന്നു   സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി . അന്നൊക്കെ സൂര്യയില്‍ വരുന്ന മലയാളം സിനിമ മുഴുവന്‍ കാണുവാന്‍ അവസരവും ഉണ്ടായിരുന്നു. പിന്നെ അതും മാറി. അന്ന് കണ്ട സിനിമയെക്കുറിച്ചുള്ള കഥകളുടെ ചര്‍ച്ചകള്‍ നടത്തിയ ആ നല്ല കാലം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പിന്നീടു അവിടെയും ഒരു സ്റ്റഡി കൊണ്ട് വന്നു പ്രതിഷ്ടിച്ചു. വലിയ ഗുണങ്ങളൊന്നും ആ മാറ്റം ചെയ്തില്ലെങ്കിലും അങ്ങനെ ഞങ്ങളുടെ സിനിമാ വിശേഷം സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി മൊത്തം നിറയ്ക്കാന്‍ പറ്റി.


പരിഷ്കാരങ്ങള്‍ പലതും പിന്നെയും ഉണ്ട്..... ഇത് എല്ലാര്ക്കും ഇഷ്ട്ടപെടുന്നോ എന്നറിഞ്ഞിട്ടു മതി എരിവും പുളിയുമുള്ള അത്തരം പരിഷ്കാരങ്ങളെപറ്റിയുള്ള കഥകള്‍ .....

അതുകൊണ്ട് എല്ലാരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു ......


$igned 4ever.......

Sunday, 23 September 2012

ചില നവോദയ കത്തുകള്‍ .....


ഞങ്ങള്‍ നവോദയയില്‍ പഠിക്കുന്ന സമയത്ത്  ഏറെ ഉപയോഗിക്കാറുള്ള ഒരു ആശയ വിനിമയ മാര്‍ഗം ആയിരുന്നു കത്തുകള്‍ . ഞങ്ങള്‍ ആറാം ക്ളാസ്സില്‍ ചേരുമ്പോ നവോദയയില്‍ ഫോണ്‍ വിളിക്കാനുള്ള സൗകര്യം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കത്തുകളെ തന്നെയാണ് എല്ലാവരും ആശ്രയിച്ചിരുന്നത് . അടുത്ത parents day  കു വരുമ്പോള്‍ കൊണ്ട് വരേണ്ട സാധനങ്ങള്‍ അക്കമിട്ടു നിരത്താനാണ് പലരും കത്തുകളെഴുതിയിരുന്നുള്ളതെന്നു പിന്നെ പ്രത്യേകം പറയേണ്ടതില്ലലോ.


ആറാം ക്ളാസ്സില്‍ നവോദയയില്‍ കാണുക മൂന്നു തരം ആണ്‍കുട്ടികളെയാണ്  (അന്നേരം പെണ്‍കുട്ടികളെ അധികം ശ്രദ്ദിക്കാന്‍ പറ്റിയില്ല ).
     1. സദാ സമയവും കരഞ്ഞു കൊണ്ടിരിക്കുന്നവര്‍ , ഇക്കൂട്ടര്‍ക്ക് നവോദയയില്‍ നിന്നും എങ്ങനേലും ഒന്ന് രക്ഷപ്പെട്ടാല്‍ മതി എന്നാ ചിന്ത മാത്രമാണ് . ഒരവസരം കിട്ടിയാല്‍ അവര്‍ തങ്ങളുടെ 'കരച്ചില്‍ കല ' ആരുടെ മുന്നിലും അവതരിപ്പിക്കും. ഇക്കൂടരുടെ അടുത്ത്  പല വലിയ ചോദ്യങ്ങളുടെയും ഉത്തരം കാണും . നമ്മള്‍ നമ്മുടെ അച്ഛനമ്മമാര്‍ക്ക് ഭാരമായത് കൊണ്ടാണോ ഇവിടെ കൊണ്ട് വന്നു ആക്കിയത് ? ,നവോദയ ബോംബ്‌ വച്ച് തകര്‍ക്കാന്‍ പറ്റിയ വഴികള്‍   , അടുത്ത 'പരെന്റ്സ്‌ ഡേ'ക്ക്  അല്ലെങ്കില്‍ അടുത്ത അവധിക്ക് എത്ര ദിവസങ്ങള്‍ ഉണ്ട്  എന്നിങ്ങനെയൊക്കെ പോകുന്നു അവരുടെ അടുത്ത്  നിന്ന് മാത്രം ഉത്തരം  കിട്ടുന്ന ചോദ്യങ്ങളുടെ നീണ്ട നിര. 
    2. നവോദയയില്‍ എത്തിപ്പെട്ടത്  തങ്ങളുടെ ഭാഗ്യമായി കാണുന്ന ആള്‍ക്കാരാണ് രണ്ടാമത്തെ വിഭാഗം . അവരാണെങ്കില്‍ ആദ്യത്തെ ദിവസം മുതല്‍ ജോളി ആണ്. ഒരു കുഴപ്പവും ഇല്ല. വീട്ടില്‍ നിന്ന് ദൂരെ ആണെന്നതോ കൂടെ ഉള്ളവരോകെ വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണ്  എന്നതോ ഇക്കൂട്ടര്‍ക് ഒരു പ്രശ്നവുമില്ല . 
   3. മേല്‍പ്പറഞ്ഞ രണ്ടിലും പെടാത്തവരാണ്  ഇക്കൂട്ടര്‍ എന്ന് വിചാരിച്ചാല്‍ തെറ്റി . ഇവരും ആദ്യത്തെ വിഭാഗത്തില്‍ പെടുത്തേണ്ട ആള്‍ക്കാര്‍ തന്നെയാണ് എന്നാലും കരയാനും ബാക്കിയുള്ള ആള്‍ക്കാരുടെ മുന്നില്‍ തങ്ങള്‍ക്കു വിഷമം ഉണ്ടെന്നു കാണിക്കാനും ഇവര്‍ തയ്യാറല്ല. തങ്ങള്‍ക്ക് ഈ വക കാര്യങ്ങളൊക്കെ ഒരു മടിയും കൂടാതെ  കാണിക്കാന്‍ പറ്റിയ കമ്പനി ഇവര് നേരത്തെ തന്നെ ഉണ്ടാക്കി കഴിഞ്ഞിരിക്കും . അത് കൊണ്ട് തന്നെ എല്ലാ കരച്ചിലും പിഴിച്ചിലും പരമ രഹസ്യവുമായിരിക്കും. സത്യത്തില്‍ ഇവരാണ്  രണ്ടു വിഭാഗത്തിലും ഉള്ളവര്‍ .

ഈ മൂന്നു വിഭാഗത്തെയും കുറിച്ച് പറയാന്‍ കാരണങ്ങള്‍ ഉണ്ട് . ഇവര്‍ മൂന്നു കൂട്ടരും വീട്ടിലേക്ക്  എഴുതുന്ന കത്തുകള്‍ ഉള്ളടക്കത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയിരുന്നു.


ആദ്യത്തെ വിഭാഗത്തില്‍ പെടുന്ന വൈശാഖ് എന്ന എന്റെ സുഹൃത്തിനെ മറക്കാന്‍ എനിക്ക് ഈ ജന്മത്തില്‍ കഴിയില്ല. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ പല വലിയ ചോദ്യങ്ങളും  ഉള്ള ഒരു 'എന്‍സൈക്ളോപീഡിയ' ആയിരുന്നു എന്റെ ഈ പ്രിയ സുഹൃത്ത്‌ . ഇദ്ദേഹത്തിന്റെ കത്തുകള്‍ തുടങ്ങ്ന്നത് തന്നെ ഇങ്ങനെയാണ്. " എന്നെ ഭാരമായി കാണുന്ന അച്ഛനും അമ്മയും അറിയുന്നതിന്  നിങ്ങളെ മാത്രം ഓര്‍ത്ത്  ഇവിടെ കഴിയുന്ന നിങ്ങളുടെ മകന്‍ വൈശാഖ് എഴുതുന്നത്  " . പിന്നെയങ്ങോട്ട്  കുറെ ചോദ്യങ്ങളാണ് . 'അച്ഛനും അമ്മയ്കും ഞാനില്ലാത്ത വീട് എങ്ങനെ തോന്നുന്നു ? ഈ നരകത്തില്‍ എന്തിനാണ് എന്നെ കൊണ്ടിട്ടത് ?? ,ഞാന്‍ ഇത്രേം പെട്ടെന്ന് നിങ്ങള്ക്ക് ഭാരമായോ ??? ' എന്നിങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നിര. ചോദ്യങ്ങളുടെ തീവ്രതയ്ക്ക് അനുസരിച്ച്  question മാര്‍ക്കിന്റെ എണ്ണം കൂട്ടാനും ആശാന്‍ മറക്കാറില്ലായിരുന്നു. 
അടുത്ത പാരഗ്രാഫ് മുതല്‍ പിന്നെ നവോദയയിലെ കുറ്റങ്ങളും കുറവുകളുമാണ് . ഇവിടെ വെള്ളമി നല്ല ഭക്ഷണമില്ല , ഇസ്തിരി ഇട്ട കുപ്പായമില്ല അതില്ല ഇതില്ല അങ്ങനെ ഒരു നൂറു കൂടം ഇല്ലകള്‍ കഴിയുമ്പോ അവസാനം എഴുതുന്ന അവന്റെ ഒരു ട്രേഡ് മാര്‍ക്കു ഡയലോഗുണ്ട് 
 " ഇവിടെ ആകെ ധാരാളമായി ഉള്ളത് നിങ്ങളെ പിരിഞ്ഞിരിക്കുന്ന എന്റെ സങ്കടങ്ങളും പിന്നെ ഞാന്‍ പൊഴിക്കുന്ന കണ്ണുനീരും മാത്രമാണ് ". ഇത് കൊണ്ടൊന്നും ആശാന്‍ നിര്തില്ലാട്ടോ , കരഞ്ഞു കൊണ്ടാണ് കത്തുകള്‍ മൊത്തം എഴുതാറു , കരയുന്നതിന്റെ ഇടയ്ക്ക് ചില കണ്ണുനീര്‍ തുള്ളികള്‍ അവന്‍ കത്തെഴുതുന്ന inland ലേക്ക് വീഴ്ത്തും. ചുവന്ന മഷി  കൊണ്ട്  അതിനു ചുറ്റും വരയ്ക്കുകയും ചെയ്യും, അവസാനം അതിനെക്കുറിച്ചും എഴുതും . " ഞാന്‍ കരഞ്ഞപ്പോള്‍ വീണ കണ്ണുനീര്‍ തുള്ളികളും ഞാന്‍ ഈ കത്തിന്റെ ഒപ്പരം വട്ടമിട്ടു വച്ചിട്ടുണ്ട് . എന്നെ നിങ്ങള്‍ ഈ നരകത്തില്‍ നിന്നും തിരിച്ചു കൊണ്ട് പോകും എന്ന  പ്രത്യാശയോടെ സ്വന്തം."

ആഴ്ചയില്‍ രണ്ടും മൂന്നും  കത്തുകള്‍ വൈശാഖ് വീട്ടിലേക്കു അയക്കുമായിരുന്നു. അവന്റെ കത്തെഴുത്തിലെ പ്രാഗത്ഭ്യം കൊണ്ടോ അതോ അവന്‍റെ കണ്ണുനീര്‍ തുള്ളികള്‍ കണ്ടിട്ടോ എന്തോ   അവനെ ആറാം ക്ളാസ്സു കഴിഞ്ഞപോഴേക്കും നവോദയ നിര്‍ത്തി പോകാന്‍ അവന്റെ രക്ഷിതാക്കള്‍ സമ്മതിച്ചു.

ഇനി മൂന്നാമത്തെ വിഭാഗത്തിന്റെ കത്തുകളെക്കുറിച്ച് പറയാം. നേരത്തെ പറഞ്ഞത് പോലെ പരമ രഹസ്യമായിട്ടായിരുന്നു ഇവരുടെ കത്തെഴുത്ത് . ഞാന്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളായതു  കൊണ്ട് ഈ കത്തുകളുടെ ഉള്ളടക്കത്തെ പറ്റിയും അറിയാന്‍ ഇടയായി . ആഴ്ചയില്‍ ഒരൊറ്റ കത്ത് മാത്രമേ ഇക്കൂട്ടര്‍ അയക്കുകയുള്ളൂ .  അറിയാവുന്ന സുപരിചിതമായ ശൈലിയില്‍ തന്നെ തുടങ്ങും. അടുത്ത ആഴ്ച വീട്ടില്‍ നിന്നും വരുന്ന ആള്‍ കൊണ്ട് വരേണ്ട പ്രധാനപ്പെട്ട സാധനങ്ങളുടെ കാര്യങ്ങളും ( eatable  item ഒഴികെ ഉള്ളതിന്റെ list ), നവോദയയിലെ ആ ആഴ്ചത്തെ പ്രധാന സംഭവങ്ങളും , തനിക്കുണ്ടായ നേട്ടങ്ങളും ( ഉണ്ടായെങ്കില്‍ മാത്രം ) എഴുതി ആദ്യത്തെ വലിയ പേജ് നിറയ്ക്കും. ഇത്രയ്മൊക്കെ എല്ലാ നവോദയ സുഹൃത്തുക്കള്‍ക്കും കാണിക്കുന്ന ഭാഗമാണ്.  ഇക്കൂട്ടര്‍  ഇത്രയേ എഴുതുകയുള്ളു എന്നാണു ബാകി ഗ്രൂപ്പിലെ ആള്‍ക്കാരുടെ വിചാരം . inland ന്റെ  അഡ്രെസ്സ് എഴ്തുന്ന പുറത്ത് ഒരു ഹാഫ് പേജ് ഉണ്ട് . ആ  പേജിലാണ്  ഇവരുടെ മൊത്തം രഹസ്യങ്ങളും. നവോദയ മടുക്കുന്നുവെന്നു എഴുതില്ലെങ്കിലും , വായിച്ചാല്‍  പക്ഷെ  അങ്ങനെ തോന്നും വിധം  സംഭവ ബഹുലമായിരിക്കും ആ പേജ് . Eatables കൊണ്ട് വരണം എന്ന് എഴുതുന്നതിനു പകരം 'ഇവിടത്തെ ഭക്ഷണം കഴിച്ചു മടുത്തു , ഒരു രുചിയുമില്ല ... വീട്ടിലെ ഭക്ഷണം കഴിക്കാന്‍ കൊതിയാവുന്നു' എന്ന് വരെ എഴുതുന്ന ആള്‍ക്കാര്‍ ഉണ്ടായിരുന്നു .

ഇനി രണ്ടാമത്തെ വിഭാഗക്കാരുടെ കത്തുവിശേഷങ്ങളിലേക്ക് . ഇക്കൂട്ടര്‍ക്ക്  കത്തെഴുത്ത്  വളരെ  വിരളമായേയുള്ളു . അഥവാ എഴുതിയാല്‍ പിന്നെ അതൊരു കത്ത് തന്നെയായിരിക്കും. അടുത്ത പാരെന്റ്സ്‌ ഡേ കു കൊണ്ട് വരേണ്ട അപ്പവും , മുറുക്കും , കോഴിമുട്ട പുഴുങ്ങിയതും മുതല്‍ ഇല്ലാത്ത cleaning  duty  ചാര്‍ജ് എന്ന് പറഞ്ഞു സ്വന്തം കീശ നിറയ്ക്കാനുള്ള കാശ് വരെ ആ കത്തിനുള്ളില്‍ തിരുകി കയറ്റാന്‍ ഇവര്‍ മിടുക്കരായിരുന്നു. ഈ സാധനങ്ങല്‍ ഒക്കെ ഒപ്പിക്കാന്‍ നവോദയയെ അല്പം കുറച്ചു കാണിക്കാനും ഇവര്‍ മടിക്കാറില്ലായിരുന്നു . ആഴചയില്‍ മൂന്ന് പ്രാവശ്യം പുഴുങ്ങിയ കോഴിമുട്ട കിട്ടുന്നുണ്ടായിരുന്നപ്പോഴും അടുത്ത ആഴ്ച വരുമ്പോ കൊണ്ട് വരേണ്ട സാധനങ്ങള്‍ എന്ന് പറഞ്ഞു  ' കോഴിമുട്ട (പുഴുങ്ങിയത് ) - 5 എണ്ണം ' എന്ന് എഴുതാറുണ്ടായ രതീഷ്‌ കെ വി പിന്നീട് ഹോട്ടല്‍ മാനേജ്‌മന്റ്‌ കോഴ്സ് പഠിക്കാന്‍ പോയത് ചരിത്രം.


ഇത് മാത്രമായിരുന്നില്ല നവോദയയിലെ കത്തിടപാടുകള്‍ . ഞാനും എഴുതിയിട്ടുണ്ട് ഒരുപാട് സംഭവ ബഹുലമായ കത്തുകള്‍ . പക്ഷെ എല്ലാം ആഭ്യന്തര കത്തുകള്‍  ആയിരുന്നു. ആഭ്യന്തര കത്തുകള്‍ ആയതു കൊണ്ട് തന്നെ അവ ഭയങ്കര രഹസ്യ സ്വഭാവം വച്ച് പുലര്‍ത്തിയിരുന്നു. പക്ഷെ എന്ത് പറയാന്‍ , അതെല്ലാം  പരസ്യമായത് ഞാന്‍ അറിയുമ്പോഴേക്കും രണ്ടു  മൂന്നു ആഭ്യന്തര കത്തുകള്‍  ഞാന്‍ എഴുതിക്കഴിഞ്ഞിരുന്നു . ( ആ കത്തുകളുടെ ഉള്ളടക്കം അതാര്‍ക്കാണോ  എഴുതിയത്  ആ  ആളുടെ  സമ്മതം കൂടാതെ എഴുത്തുന്നത് ശരിയല്ല എന്നുള്ളതുകൊണ്ട്  ഇവിടെ എഴുതാന്‍ ഒരു നിര്‍വാഹവുമില്ല എന്ന് വ്യസന  സമേതം അറിയിക്കട്ടെ. )

വേറെയും ഉണ്ട് ഞാന്‍ പിടിച്ച പല കത്തുകള്‍  . ബുക്ക്‌ കൈമാറാന്‍ എന്ന വ്യാചേന കത്തുകള്‍ കൈമാറ്റം നടാത്താറുണ്ടായിരുന്ന ചില ക്ളാസ്സ് മേറ്റ്സിന്റെ കഥകള്‍ . യുപിയില്‍ ഉണ്ടായിരുന്നപ്പോള്‍ മിസ്  ചെയ്ത ക്ളാസ്സുകളുടെ നോട്ട്സ്  എഴുതി എടുക്കാന്‍ എന്നും പറഞ്ഞു എപ്പോഴും ബുക്ക്‌ കൈമാറാറുള്ള എന്റെ ഒരു സുഹൃത്തിന്റെ ( പേര് പറയാന്‍ നിര്‍വാഹമില്ല ) വഴിവിട്ട നോട്ട്സ്  എഴുത്തില്‍ സംശയം തോന്നിയ ഞാന്‍ ഒരു ദിവസം കൈ മാറിയ നോട്ട് ബുക്ക്‌ തപ്പി നോക്കിയപ്പോ കിട്ടിയത്  വളരെ പരിഭവം പറയുന്ന ഒരു കാമുകിയുടെ പ്രണയ ലേഖനമാണ്.  "ഞാന്‍ തന്ന മോതിരം നീ കയ്യില്ലിട്ട് കണ്ടില്ലല്ലോ ... നാളെ അത് നിന്റെ വിരലില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ പിന്നെ നോട്ട് തരില്ല " എന്ന വാചകം ആ കത്തില്‍ കണ്ട ദിവസം രാത്രി വരെ ഞാന്‍ അതും ഓര്‍ത്തു ചിരിച്ചിരുന്നു . ആ രഹസ്യ കത്ത് കിട്ടിയത്  കൊണ്ട്  അവന്റെ ചിലവില്‍ കുറെ സമൂസ കഴിക്കാന്‍ പറ്റി . അവര്‍ പിണങ്ങിയ ഒരു ദിവസം എനിക്ക് സമൂസ വാങ്ങിത്തരാന്‍ വിസമ്മതിച്ച അവന്റെ അഹങ്കാരത്തിന് ഞാന്‍ പണിയും കൊടുത്തു എന്ന്പറയേണ്ടതില്ലല്ലോ .

കത്തുകളുടെ കാര്യം പറയുമ്പോ ഇതും കൂടി പറയാതെ എഴുതി നിര്‍ത്തിയാല്‍ അത് ശരിയാവും എന്ന് തോന്നുന്നില. എന്നെ യുപിയില്‍ പഠിപ്പിച്ച പ്രസന്നന്‍ സര്‍ എന്റെ ഒരു പ്രേമ  ലേഖനം ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് ഞാന്‍ ഈയടുത്താണ് അറിയുന്നത് . ഞാന്‍ 11th ല്‍  പഠിക്കുന്ന കാലത്ത് ഒരു പെണ്‍കുട്ടിക്ക് വേണ്ടി എഴുതിയ കത്തായിരുന്നു അത്. മൂന്ന് തരം  മഷി വരെ ഉപയോഗിച്ച് വളരെ കളര്‍ഫുള്‍ ആയി എഴുതിയ ആ കത്തില്‍ ഞാന്‍ എന്റെ പേര് വച്ചിട്ടുണ്ടായിരുന്നില്ല . അത് പേടി കാരണം ആയിരുന്നു എന്ന് പറയാതെ വയ്യ. നമ്മുടെ കഥാ നായികയ്ക്ക് കത്ത് കിട്ടുന്നതിനു മുന്‍പേ അത് വായിക്കാനുള്ള യോഗം പ്രസന്നന്‍ സര്‍ നു ആയിരുന്നു.( അതും സര്‍ ന്റെ ഡ്യൂട്ടിയില്‍പെടും എന്ന് പറയുന്നതാവും ശരി ) . എന്റെ പേര് എഴുതിയിട്ടില്ലരുന്നെങ്കിലും അന്ന് സര്‍ പറഞ്ഞ ഡയലോഗ്  ഇതായിരുന്നത്രേ " ഇത് എഴുതിയ ആളെ ഞാന്‍ നന്നായി അറിയും, ഈ ശൈലിയും ഹാന്‍ഡ്‌ റൈറ്റിങ്ങും ഇവിടെ രണ്ടു വര്ഷം മുന്പ് വന്നു പഠിച്ച ഒരു കുട്ടിയുടെതാണ് ( എന്നെ എന്നും എഴുതാന്‍ പ്രൊഹ്ത്സാഹിപ്പിക്കുകയും ഞാന്‍ എഴുതിയ കവിതകള്‍ തിരുത്തുകയും  ചെയ്തിരുന്ന സര്‍ നു എന്നെ കണ്ടു പിടിക്കാന്‍ പറ്റില്ല എന്ന് കരുതിയ ഞാന്‍ ആ മഹാ അധ്യാപകന്റെ മുന്നില്‍ തൊറ്റു  പോയത് ഞാന്‍ അരിഞ്ഞത് ഏറെ വൈകിയാണ് )
 കുറെ കാലത്തിനു ശേഷം സര്‍ ന്റെ നമ്പര്‍ കിട്ട്യപ്പോള്‍ ഒന്ന് വില്ക്കാമെന്ന് വിചാരിച്ചാണ് ഒരു മാസം മുന്‍പാണ്  ഞാന്‍ സര്‍ ന്റെ നമ്പര്‍ ഡയല്‍ ചെയ്തത് . എന്നെ മറന്നു എന്ന് വിചാരിച്ചാണ് ഞാന്‍ പേരും യുപിയില്‍ പോയ വര്‍ഷവുമോക്കെ പറഞ്ഞു തുടങ്ങിയത് . എല്ലാം  കേട്ട  ശേഷം സര്‍ പറഞ്ഞു " രജീഷ് ഇത്ര കഷ്ടപ്പെടുകയോന്നും വേണ്ട. ഇയാളുടെ ഹാന്‍ഡ്‌  റൈറ്റിംഗ് വരെ ഞാന്‍ മറന്നിട്ടില്ല ". ഒരു കത്ത് കാരണം ഞാനും സര്‍ ന്റെ  ഓര്‍മകളില്‍  നിറഞ്ഞു നില്‍ക്കുകയായിരുന്നു എന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷം ഏറെ വലുതായിരുന്നു.



Signed....... 4ever........





Saturday, 22 September 2012

Starting Troubles

ബ്ളോഗ്  എഴുതി തുടങ്ങണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി......

എന്ത് എഴുതി തുടങ്ങണം എന്നതിനു മാത്രം ഒരു വ്യക്തതയും ഇല്ലായിരുന്നു..... പിന്നെയാണ്  നവോദയ കഥകളില്‍ തുടങ്ങാം എന്നു തീരുമാനിച്ചത് ......( Inspired by the blogs written by Vinod Kudamina; our beloved senior from Navodaya )

ഇത് വായിക്കാന്‍ ആള്‍ക്കാര്‍ ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിയല്ലോ എന്നെങ്കിലും ഓര്‍ത്ത് എനിക്ക് സമാധനിക്കാം  എന്നു തോന്നുന്നു .. 


നവോദയ എനിക്ക് സമ്മാനിച്ച ഒരു മഹത്തായ സംഭവം ഉണ്ട്..... അതിനെക്കുറിച് പറഞ്ഞു തുടങ്ങാം..... ഈ ബ്ളോഗ്  എഴുതി തുടങ്ങുന്നതിന്റെ പ്രധാന പ്രചോദനവും ആ 'സംഭവം' ആണ് ...

10th ക്ലാസ്സിലെ ബോര്‍ഡ്‌ എക്സാമിന്റെ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്ന  കാലത്താണ് ആ വൃത്തികെട്ടവന്‍ എന്റെ അടുത്ത് ഒരു ദിവസം വരുന്നത് , അതും ഞാന്‍ അന്ന് വരെ കേട്ടതില്‍ വച്ച്  തമാശയായി തോന്നാവുന്ന ഒരു അഭ്യര്‍ത്ഥനയുമായി . 
"നീ എന്നെ നിന്റെ ബെസ്റ്റ് ഫ്രെണ്ട് ആക്കണം "
 ഒരല്പം സീരിയസ് ആയി തന്നെ നമ്മുടെ താരം കാര്യ-കാരണങ്ങളും എന്നെ പറഞ്ഞു കേള്‍പിച്ചു . പറയാതെ വയ്യ , പണ്ടേ നിഷേധിയും അതിലുപരി അഹങ്കാരിയും ആയിരുന്ന ഞാന്‍ കേട്ടപാടെ കേള്‍കാത്തപാടെ പറ്റില്ല എന്ന് തീര്‍പ്പിച്ചു പറഞ്ഞു. എനിക്ക് രണ്ട്  ബെസ്റ്റ് ഫ്രെണ്ട്സ്  അല്ലെങ്കിലെ ഉണ്ട് അതുകൊണ്ട് നിന്നെ കൂടി ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ക്കാന്‍ പറ്റില്ല എന്ന് ഞാന്‍  കാരണമായും  പറഞ്ഞു . അവന്‍   ചെമ്മീന്‍ പടത്തിലെ  പരീക്കുട്ടിയുടെ നിരാശ ഭാവവുമായി തിരിഞ്ഞു നടന്നത്  ഇപ്പോഴും ഓര്‍മയുണ്ട്.

അതുവരെയുള്ള നവോദയ ജീവിതത്തിലെ അഞ്ചു വര്‍ഷത്തിനിടയ്ക് ഞങ്ങള്‍ അത്രയൊന്നും അടുത്തിരുന്നില്ല. പിന്നീട്  പന്ത്രണ്ടാം ക്ലാസ്സില്‍ വച്ച് എനിക്ക് കിട്ടിയ രഹസ്യം പ്രണയം ആ വൃത്തികെട്ടവനെ വീണ്ടും  എന്‍റെ അടുത്തെത്തിച്ചു . ഇപ്പ്രാവശ്യം പക്ഷെ അവനായിരുന്നു കഥയിലെ ഹീറോ . എന്റെ പ്രേമത്തിന്റെ കാര്യമോകെ എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും എന്നെ അവളും ഇഷ്ടപ്പെട്ടിരുന്നു എന്ന് ചുരുക്കം ചിലര്‍ക്കെ അറിയാമായിരുന്നുള്ളു. അന്ന് അവളെ കളിയാക്കാത്ത ചുരുക്കം ചില ക്ളാസ്സ് മേറ്റ്സില്‍  ഒരാളായിരുന്നു നമ്മുടെ കഥാ നായകന്‍ . അത് കൊണ്ട് തന്നെ എന്റെ നായികയുടെ അടുത്ത് എന്റെ  ഏറ്റവും വിശ്വസ്തനായ സുഹൃത്ത്‌  എന്ന് പറഞ്ഞു ഞാന്‍ ചൂണ്ടിക്കാണിച്ചത്  മേല്‍പറഞ്ഞ 'വൃത്തികെട്ടവനെ' ആയിരുന്നു.

അത് ചിലപ്പോ ഒരു നിയോഗമായിരുന്നിരിക്കാം അത് കഴിഞ്ഞുള്ള എന്റെ ഓരോ ചുവടു വയ്പ്പിലും അവന്‍ നിഴല്‍ പോലെ എന്‍റെ കൂടെ ഉണ്ടായിരുന്നു...... പന്ത്രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുന സമയത്ത്  അവന്‍ വിളിച്ചു ചോദിച്ചു എന്ട്രന്‍സ് റിപീറ്റ് ചെയാന്‍ പോവ്വുകയല്ലേ എന്ന് . മൂന്നു മാസത്തിനു  ശേഷം ഞാനും പോയി പാലയ്ക്ക് , വൃത്തികെട്ടവന്‍ അപ്പോഴേക്കും അവിടെ അറിയപ്പെടുന്ന ഭുജി ആയിക്കഴിഞ്ഞിരുന്നു. അവസാനം റിസള്‍ട്ട്‌ വന്നപ്പോ ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ ഇരുപത് റാങ്കുകളുടെ  വ്യത്യാസം മാത്രം . ( അവനായിരുന്നു എന്നെക്കാളും നല്ല റാങ്ക് , ഇനി അതും പറഞ്ഞില്ലെങ്കില്‍ ചിലപ്പോ അതെന്റെ അസൂയ കാരണം ആണ് എന്ന് വരെ അവന്‍ പറഞ്ഞു പരത്തും ). അല്ലോട്മെന്റ്റ് കഴിഞ്ഞപ്പോ ഞങ്ങള്‍ രണ്ടും ഒരേ കോളേജ് , അതും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് . ( അവന്റെ അല്ലോട്മെന്റ്റ് ഓപ്ഷനുകള്‍ അതെ പോലെ കോപ്പി അടിച്ച എനിക്ക് പിന്നെ അതല്ലാതെ വേറെ ശിക്ഷ കിട്ടാനില്ലായിരിക്കാം ) .

നാല് വര്‍ഷം  ഞങ്ങള്‍ അങ്ങനെ പരസ്പരം പാര വച്ചും പണി കൊടുത്തും  ഞങ്ങള്‍ കഴിഞ്ഞു . അതിന്‍റെ ഇടയ്ക്ക്  അവന്‍ ഫോണ്‍ വിളിച്ചു ഒരു പെണ്ണിനെ വളച്ചു . അവനെ കണ്ടു അസൂയ മൂത്ത ഞാനുമൊന്നു ട്രൈ ചെയ്തു , അതും അവന്റെ പെണ്ണിന്റെ ക്ളാസ്സ് മേറ്റിനെ തന്നെ , പക്ഷെ അത് ചീറ്റിപ്പോയത് ഞാന്‍ പോലും അറിഞ്ഞില്ല . അവന്റെ നിര്‍ദേശ പ്രകാരമാണ് പല പടു കുഴികളിലും ഞാന്‍ ചെന്ന് ചാടിയത്.

ഞങ്ങളുടെ പാര വയ്പ്പ്  അറിയാവുന്ന എല്ലാവരും ചോദിക്കും എങ്ങനെ നിങ്ങള്‍ പന്ത്രണ്ടു വര്‍ഷം ഒരുമിച്ചു നിന്ന് എന്നു . എന്ത് പാറ വയ്ക്കുന്നവന്‍ ആണെങ്കിലും എന്ത് പ്രശ്നം വരുമ്പോഴും ഞാന്‍ ആദ്യം വിളിക്കുന്നത് ആ വൃത്തികെട്ടവനെ തന്നെ ആണ് ( അവന്‍ അങ്ങനെ അല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലലോ, കാരണം വേറെ ഒന്നുമല്ല  line ഉള്ളവര്‍ എല്ലാം അങ്ങനെ തന്നെയാണ് ).

പഠിത്തം കഴിഞ്ഞതിനു ശേഷം പൂനെയ്ക്ക് തെണ്ടാന്‍ ഞങ്ങള്‍ ഒരുമിച്ചു പോകാന്‍ തീരുമാനിച്ചെങ്കിലും, ഞങ്ങളുടെ ഒരു സര്‍ പറഞ്ഞതനുസരിച്ച്  അവന്‍ ചെന്നൈലേക്ക് പോയി. ഇപ്പൊ ഒന്നര  വര്‍ഷമായി ഞങ്ങള്‍ പിരിഞ്ഞിട്ട് , പിരിഞ്ഞു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത് ഞങ്ങള്‍ വേറെ സ്ഥലത്ത് ആയി എന്നാണ് . ഏറെ പാര  വയ്ക്കുകയും വഴക്കടിക്കുകയും ചെയ്യുമായിരുന്നെങ്കിലും അവന്‍ എന്റെ അടുത്ത് നിന്ന് മാറിയപ്പോഴാണ് ആ 'വൃത്തികെട്ടവന്റെ' വില ഞാന്‍ മനസിലാക്കുന്നത് എന്ന്  പറഞ്ഞാ മതിയല്ലോ. അവന്‍ ഒരു സംഭവം തന്നെ ആയിരുന്നു എന്റെ ജീവിതത്തില്‍ ......

എന്റെ ആദ്യ ബ്ലോഗിലൂടെ , എന്റെ ഈ എഴുത്തിനു പ്രധാന പ്രചോധകനായ  എന്റെ അവിനാഷ് എന്ന സുഹൃത്തിനോടുള്ള സ്നേഹം ഇവിടെ രേഖപ്പെടുത്തുന്നു....

Friend you are truly wonderful..... You are the best among many best gifts I got from navodaya......

Dedicated to you..... I'm starting ..........

Also thanks for the encouraging words from Dhanesh, Reena, Aishwarya, Sreekkutty, Abhijith Mohan, Shilpa (my sweet sister) and all the rest who is knowingly or unknowingly supporting me....