Monday, 24 September 2012

പരിഷ്ക്കാരങ്ങള്‍ - ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്

നവോദയ കണ്ടതില്‍ വച്ച്  ഏറ്റവും മഹത്തായ ചില പരിഷ്ക്കാരങ്ങള്‍ ഞാന്‍ നവോദയയില്‍ ഉണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാനും അനുഭവിക്കാനും പറ്റി ..... അതില്‍ ചില രസകരമായ സംഭവങ്ങളിലേക്ക് ...... ആദ്യം, നവോദയയുടെ ദിനചര്യയില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത സ്റ്റഡി ടൈം പരിഷ്ക്കാരങ്ങളില്‍ തുടങ്ങാം ..... എന്ത് തന്നെ സംഭവിച്ചാലും നവോദയയില്‍ സ്റ്റഡി ടൈം ഉണ്ടാവുമായിരുന്നു .... ആകെ അതില്‍ നിന്നും മോചനം കിട്ടുന്നത് വല്ല ക്ളസ്ടറോ റീജിയണലോ വരുമ്പോഴായിരുന്നു ..... നമ്മുടെ സ്വന്തം ഒളിംപിക്സ് ..... അത് കൊണ്ട് നവോദയ സ്റ്റഡി ടൈമും  മറക്കാന്‍ പറ്റില്ല ....

1. Noon Study (Uniform)

     ഇങ്ങനെയൊരു പരിഷ്ക്കാരം  നടന്നിരുന്നോ എന്ന് തന്നെ  ചിലര്‍ അദ്ഭുതപ്പെട്ടേക്കാം. ഞങ്ങള്‍ ആറാം ക്ളാസ്സില്‍ ചേര്‍ന്നപ്പോള്‍ ഉച്ചയ്ക്ക് മൂന്നു മണിക്കായിരുന്നു ( ഉറക്കം ) സ്റ്റഡി ടൈം തുടങ്ങിയിരുന്നത് . അന്നൊക്കെ കാഷ്വല്‍ ഡ്രസ്സിലാണ്  ഉച്ചയൂണിനു ശേഷം ക്ലാസ്സിലേക്ക്  പോകുന്നത് . പെണ്‍കുട്ടികളും കളര്‍ ഡ്രെസ്സില്‍ തന്നെ വരുമായിരുന്നു. അവരുടെ നൈറ്റ്‌ ഡ്രെസ്സ് അന്നും ഉണ്ടായിരുന്നെങ്കിലും , അത് ധരിക്കാന്‍ വൈകുന്നേരം മാത്രമേ അവരെ നവോദയ നിയമം അനുവദിച്ചിരുന്നുള്ളൂ എന്ന് തോന്നുന്നു . അല്ലെങ്കില്‍ ചിലപ്പോ ഉച്ചയ്ക്കും അലക്കാത്ത ( അയ്യോ ... അല്ല ..ആഴ്ചയില്‍ ഒരു ദിവസം മാത്രം അലക്കുന്ന; ആരോ പറഞ്ഞുള്ള അറിവാണ്...!!! ) ആ പണ്ടാരം ഡ്രസ്സ്‌ തന്നെ കേറ്റി വലിചിട്ടോണ്ട് വന്നേനെ. ഏതോ ഒരു Inspection ഡേയ് ക്ക് ആണ് ആദ്യമായി ഞങ്ങള്‍ ഉച്ചയ്ക്കത്തെ സ്റ്റഡി ടൈമില്‍ യൂണിഫോം ധരിക്കുന്നത്. അന്ന് അത് കണ്ടു ഇഷ്ടപ്പെട്ട ഞങ്ങളുടെ പ്രിയങ്കരനായ പ്രിന്‍സിപ്പല്‍ , ശ്രീ ബാലസുബ്രമണ്യം സര്‍ പിന്നീട്  ഉച്ച സ്റ്റഡിക്കും യുണിഫോം നിര്‍ബന്ദമാക്കുകയായിരുന്നു.
മൂന്ന് മണിക്ക് തുടങ്ങാറുണ്ടായിരുന്ന സ്റ്റഡി ടൈം രണ്ടേ മുക്കാലിനും , അത് പിന്നെ രണ്ടരയ്ക്കും തുടങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഉച്ചയൂണിനു ശേഷം ഊരി  മാറ്റാറുണ്ടായിരുന്ന ക്യാന്‍വാസ്  ഷൂ നാല് മണി വരെ  നിര്‍ബന്ദമാക്കി ഉത്തരവിറക്കിയതും ഞാനുള്ളപ്പോള്‍ത്തന്നെയായിരുന്നു.
പിന്നീടു 'Noon  study'  ടൈം എന്ന പേര്  'remedial hour' എന്ന് എല്ലാരും മാറ്റി വിളിക്കാന്‍ തുടങ്ങിയത്  ഞങ്ങള്‍ പത്തില്‍ പടിക്കുംബോഴാണെന്നു തോന്നുന്നു.  അങ്ങനെ പല വലിയ മാറ്റങ്ങള്‍ക്കും  സാക്ഷ്യം വഹിച്ച ഒരു ബാച്ച് ആയിരുന്നിരിക്കാം ഞങ്ങളുടേത്.

2. നൈറ്റ്‌ സ്റ്റഡി ബ്രേക്കും ക്ളാസ്സിക്കല്‍ മ്യൂസിക്കും 

     നമ്മുടെ നവോദയ ക്ലാസ്സിന്റെ ചുമരിന്റെ പൊക്കത്തായി ഇപ്പോഴും ആ  സ്പീക്കറുകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അത് വയ്ക്കുന്നത് ഞങ്ങള്‍ പത്തില്‍ പഠിക്കുമ്പോഴാണ് . ക്ളാസ്സിക്കല്‍ മ്യൂസിക്‌ കേട്ട് പഠിച്ചാല്‍ ഓര്‍മ്മ ശക്തി കൂടും എന്ന് ആരോ ഗവേഷണത്തിലൂടെ തെളിയിച്ചതാണ് ഈ സ്പീക്കറുകള്‍ പിടിപ്പിച്ചതിനു പിന്നിലെ പ്രചോദനം എന്ന് പ്രിന്‍സിപ്പല്‍ സര്‍ ഒരു അസെംബ്ലിയില്‍ 8.30 മണി വരെ നിര്‍ത്തി പ്രസംഗിച്ചപ്പോഴാണ് അറിയാന്‍ ഇടയായത് .
സ്പീക്കറുകളില്‍ കൂടി ക്ലാസിക്കല്‍ മ്യൂസിക്‌  ( പാട്ടൊന്നും ആയിരുന്നില്ല , തബലയുടെയും വീണയുടെയും ഒക്കെ സഹായത്തോടെ വല്യ ഉസ്താദുമാര്‍ ഉണ്ടാക്കിയ കാസ്സെട്സ്  അങ്ങനെ കുറച്ചു കാലത്തേക്ക്  ഈവനിംഗ് സ്റ്റഡിയുടെ ഭാഗമായി) . ആറരയ്ക്ക് തുടങ്ങുന്ന സ്റ്റഡി ടൈമിന്റെ ഇടയ്ക്ക് ഏഴര ആകുമ്പോ ഒരു പത്തു മിനിട്ട് ബ്രേയ്കും ഉണ്ടായി. അപ്പൊ സ്പീക്കറില്‍ കൂടി സിനിമാ പാട്ടു വയ്ക്കും. പിന്നത്തെ പുകില് പറയണ്ടാരുന്നു , ഒരാഴ്ചയ്ക്കുള്ളില്‍ സ്പീക്കറുകള്‍ ശബ്ടിക്കാതായി. ( കുംബകര്‍ണന്മാരുടെ ഉറക്കത്തിനു ആ ക്ലാസിക്കല്‍ മ്യൂസിക്‌ ഭംഗം വരുത്തിയിരുന്നു എന്ന് സാറന്മാര്‍ അറിഞ്ഞു കാണില്ല )

3.  (ലേറ്റ് ) നൈറ്റ്‌ സ്റ്റഡിയും കാപ്പിയും പിന്നെ 'റാഗി'യും 

      പത്താം ക്ളാസ്സില്‍ എത്തിയപ്പോഴാണ്  ലേറ്റ് നൈറ്റ്‌ സ്റ്റഡി എന്ന  പുതിയ ഒരു അവതാരം കൂടി ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായത്. എന്തെങ്കിലും എഴുതാന്‍ അല്ലാതെ ആ സ്റ്റഡി ടൈം അധികം പ്രയോജനപ്പെടുത്തിയതായി ഞാന്‍   ഓര്‍ക്കുന്നേയില്ല . എന്നെക്കാളും  നന്നായി ഉറങ്ങുന്നവരും അന്നേരം പത്തിലും പന്ത്രണ്ടിലും പഠിക്കുന്നുണ്ടായത് അറിഞ്ഞത്   കൊണ്ടായിരിക്കണം പ്രിന്‍സിപ്പാള്‍ സര്‍ ഒന്‍പതേ കാലിനു  തുടങ്ങി പത്തേ മുക്കാലിന് അവസാനിക്കാറുണ്ടായിരുന്ന ആ സ്റ്റഡി ടൈം ന്റെ ഒത്ത നടുക്ക് ഒരു 'കാപ്പി' ബ്രേക്ക്‌ അനുവദിച്ചത്. കൂടെ രണ്ടു പാര്‍ലെ ബിസ്ക്കറ്റും . കൃത്യം ഒന്‍പതേ  ഇരുപതിന്  ഉറങ്ങിത്തുടങ്ങി ഒന്‍പത്  അന്‍പത്തോന്‍പതിന്  എഴുനേല്‍ക്കുന്ന പല വിരുതമാരും ഉണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ ഉറക്കം പോകാനാണ് ആ കാപ്പി നല്‍കിയിരുന്നത് . പത്തു മിനിറ്റത്തെ കാപ്പി കുടി  ബ്രേക്ക്‌ നു ശേഷം വീണ്ടും നവോദയ കുംബകര്‍ണന്മാരെ ഉറക്കാതിരിക്കാനുള്ള കഴിവൊന്നും ആ കാപ്പിക്കുണ്ടായിരുന്നില്ല. അത് കഴിച്ചു ഉറക്കം വരാത്തവര്‍ പിന്നത്തെ അര മുക്കാല്‍മണിക്കൂര്‍ വര്‍ത്താനം  പറഞ്ഞും ഇരിക്കാറാണ്  പതിവ് .
       പില്‍ക്കാലത്ത് ഈ കാപ്പി യെ മാറ്റി 'റാഗി' (മുത്താറി) കൊണ്ട് വന്നു. ക്ഷീണത്തിന്  ഉത്തമ ഔഷദം എന്നാ ലേബലില്‍ പത്തു മണിക്ക് നടപ്പാക്കിയ ആ പരിഷ്ക്കാരം , അതുവരെ ഉറങ്ങാതിരിക്കാറില്ലായിരുന്ന പലരെയും ഉറക്കാന്‍ കഴിവുള്ള ഉറക്ക ഗുളികയായും  മാറി . റാഗിയില്‍ പാല്‍ ഒഴിച്ചാണ് ആദ്യം നല്കിയിരുന്നല്തെങ്കിലും പിനീട് നവോദയ ചെലവ് ചുരുക്കലിന്റെ ഭാഗമായി പാലും വെള്ളത്തില്‍ ഒരല്പം റാഗിയായി അത് മാറി. ( ഉറക്ക ഗുളികയുടെ വീര്യം കുറയ്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ്  നവോദയ അധ്യാപകരുമായി അടുത്ത ബന്ധമുള്ള പല ഭുജികളും ഇതിനെക്കുറിച്ച് അന്ന് അഭിപ്രായപ്പെട്ടത് )


4. മോര്‍ണിംഗ്  സ്റ്റഡിയും യോഗ ക്ളാസ്സും 

 ബോര്‍ഡ്‌ എക്സാം ഉണ്ടായിരുന്ന കുട്ടികള്‍ക്ക്  ഏര്‍പ്പെടുത്തിയ മോര്‍ണിംഗ് സ്റ്റഡിയെ പറ്റി ഞങ്ങള്‍ക്ക് മുന്‍പേ നവോദയയുടെ പടികളിറങ്ങിയ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും അറിയാന്‍ വഴിയില്ല എന്ന് തോന്നുന്നു. രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് കുളിക്കണം ( ഹോ... എന്തൊക്കെ ആയിരുന്നു ) . എന്നിട്ട് സാധാരണ ഏഴേ കാലിനു സ്കൂളില്‍ പോകാറുള്ള പോലെ യുണിഫോമും ധരിച്ച്  അഞ്ചേ മുക്കാലോടെ ക്ളാസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. രാവിലെ കുളിച്ചു,  ഉറക്കം  പോയി എന്നൊന്നും ഇല്ലായിരുന്നു... ആറ്  ആറെക്കാല്‍ ആവുമ്പോഴേക്കും എല്ലാരും ഉറങ്ങുമായിരുന്നു. ബാകിയുള്ള സ്റ്റഡി ടൈമിനെ അപേക്ഷിച്ച് ഇതിനുണ്ടായ പ്രത്യേകതയും അതായിരുന്നു. വല്യ വല്യ ഭുജികള്‍ പോലും ഉറക്കത്തിന്റെ മുന്നില്‍ തോറ്റു പോയ സമയമായിരുന്നു മേല്‍ പറഞ്ഞ സ്റ്റഡി ടൈം . 
    ഇത്  കണ്ടിട്ടാണെന്നു തോന്നുന്നു പിന്നീടു മോര്‍ണിംഗ് സ്റ്റഡിക്ക് മുന്‍പേ യോഗ ക്ലാസ്സ്‌ തുടങ്ങിയത് .   വളരെ മടിയോടെ ചെയ്തിരുന്ന ആ യോഗകളില്‍ എല്ലാരും ഇഷ്ടപ്പെട്ടിരുന്ന ഒരു സംഭവം ഉണ്ടായിരുന്നു...., 'ശവാസനം' !! . "ഇനി അടുത്തത് ശവാസനം" എന്ന്  യോഗ ഇന്‍സ്ട്രുക്ടര്‍ പറയുന്ന താമസം എല്ലാരും ചക്ക വെട്ടിയിട്ട പോലെ യോഗ ചെയ്യാന്‍ കൊണ്ട് വന്ന ബെഡ് ഷീറ്റിലേക്ക്  ഒറ്റ വീഴ്ചയാണ്   ( രാജന്‍ സര്‍ന്റെ ഭാര്യ ആയിരുന്നു അന്ന്  യോഗ ഇന്‍സ്ട്രുക്ടര്‍ എന്നാണെന്റെ ഓര്‍മ്മ ).  ഇന്‍സ്ട്രുക്ടര്‍ അന്ന് ആ  'ഒരൊറ്റ' യോഗ ചെയ്യാനുള്ള ആവേശം കണ്ടത് കൊണ്ടായിരിക്കണം പത്തു പതിനഞ്ച് മിനിട്ട് ശവാസനത്തിനു വേണ്ടി മാറ്റിത്തന്നത് .  അവര്‍ എല്ലാം കഴിയുമ്പോള്‍ ഉച്ചത്തില്‍ ക്ലാപ്പ് അടിച്ചു തീര്‍ന്നു എന്ന് പറയുമായിരുന്നത്രേ. കൂര്‍ക്കം വലിച്ചുറങ്ങുന്ന എന്നെപോലുള്ള അനേകം പേരെ "ഡാ ... മതി ഉറങ്ങീത് " എന്ന് പറഞ്ഞു വിളിച്ചുണര്‍ത്താന്‍ ചുരുക്കം ചില യോഗ അഭ്യാസികള്‍ മാത്രമേ അന്ന് ആണ്‍കുട്ടികളില്‍ ഉണ്ടായിരുന്നുള്ളൂ. 

5. സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി 

     പണ്ടൊന്നും ഇല്ലായിരുന്നു   സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി . അന്നൊക്കെ സൂര്യയില്‍ വരുന്ന മലയാളം സിനിമ മുഴുവന്‍ കാണുവാന്‍ അവസരവും ഉണ്ടായിരുന്നു. പിന്നെ അതും മാറി. അന്ന് കണ്ട സിനിമയെക്കുറിച്ചുള്ള കഥകളുടെ ചര്‍ച്ചകള്‍ നടത്തിയ ആ നല്ല കാലം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. പിന്നീടു അവിടെയും ഒരു സ്റ്റഡി കൊണ്ട് വന്നു പ്രതിഷ്ടിച്ചു. വലിയ ഗുണങ്ങളൊന്നും ആ മാറ്റം ചെയ്തില്ലെങ്കിലും അങ്ങനെ ഞങ്ങളുടെ സിനിമാ വിശേഷം സണ്‍‌ഡേ നൈറ്റ്‌ സ്റ്റഡി മൊത്തം നിറയ്ക്കാന്‍ പറ്റി.


പരിഷ്കാരങ്ങള്‍ പലതും പിന്നെയും ഉണ്ട്..... ഇത് എല്ലാര്ക്കും ഇഷ്ട്ടപെടുന്നോ എന്നറിഞ്ഞിട്ടു മതി എരിവും പുളിയുമുള്ള അത്തരം പരിഷ്കാരങ്ങളെപറ്റിയുള്ള കഥകള്‍ .....

അതുകൊണ്ട് എല്ലാരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചു തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു ......


$igned 4ever.......

No comments:

Post a Comment